ലക്നോ: യുപി പോലീസ് കഴിഞ്ഞവർഷം ഏറ്റുമുട്ടലിൽ വധിച്ചത് 48 കുറ്റവാളികളെ. എട്ടുവർഷത്തിനിടെ ഒരുവർഷം ഏറ്റവുംകൂടുതൽ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടന്നത് 2025 ലാണെന്നും ഡിജിപി രാജീവ് കൃഷ്ണ പങ്കുവച്ച കണക്കുകളിലുണ്ട്.
2017 മാർച്ച് 20 മുതൽ കഴിഞ്ഞ തിങ്കളാഴ്ച വരെ സംസ്ഥാനത്തു നടന്ന പോലീസ് നടപടികളുടെ വിവരങ്ങളാണു ഡിജിപി പുറത്തുവിട്ടത്.
2017 മാർച്ചിൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായശേഷമാണ് ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ എണ്ണം ഉയരുന്നത്. 2018 നുശേഷം 266 കുറ്റവാളികളെയാണ് ഏറ്റുമുട്ടലിൽ പോലീസ് വധിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കുറ്റകൃത്യങ്ങൾക്കെതിരേ സ്വീകരിച്ച കർക്കശനടപടികളാണ് ഇതു വ്യക്തമാക്കുന്നതെന്നും ഡിജിപി പറയുന്നു.
കഴിഞ്ഞവർഷമാത്രം 2,739 പോലീസ് നടപടികളാണുസംസസ്ഥാനത്തുണ്ടായത്. ആരോപണവിധേയരായ 3,153 പേർക്കു പരിക്കേറ്റു. 48 പേർ മരണമടയുകയും ചെയ്തു. ഒരു പോലീസുകാരനും ഏറ്റുമുട്ടലിനിടെ ജീവൻ നഷ്ടമായി. 2018 ൽ 41 കുറ്റവാളികളെയാണ് ഏറ്റുമുട്ടലിൽ വധിച്ചത്.